കൈയ്ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന കാവി ഇന്ത്യ; ജെഎന്‍യു സിനിമയുടെ പോസ്റ്റര്‍ വിവാദത്തില്‍

സിനിമയുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി. വിനയ് ശര്‍മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജെഎന്‍യു: ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി” എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ”ഒരു വിദ്യാഭ്യാസ സര്‍വകലാശാലയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ കഴിയുമോ” എന്ന വാക്യങ്ങളെഴുതിയ കൈയ്ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമുള്ള പോസ്റ്ററാണ് വൈറലായത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാക്‌പോരും തുടങ്ങി. അഭിനേത്രി ഉര്‍വശി റുട്ടേലയാണ് ഇന്‍സ്റ്റഗ്രാമില്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. സിദ്ദാര്‍ഥ് ഫോഡ്‌കെ, പിയുഷ് മിശ്ര, രവി കിഷന്‍, വിജയ് റാസ്, രശ്മി ദേശായി, അഥുല്‍ പാണ്ഡെ, സൊനാസി സെയ്ഗാള്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

പോസ്റ്റര്‍ വൈറലായതോടെ ഇതൊരു പ്രൊപഗാണ്ട സിനിമയാണെന്ന് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷനില്‍ ബിജെപിക്ക് വേണ്ടി ബോളിവുഡ് പ്രചാരണം നടത്തുന്നത് ഇങ്ങനെയാണ്. ഇലക്ഷനുമുന്‍പ് ഒരു പ്രൊപഗാണ്ടാ സിനിമ കൂടി പുറത്തിറങ്ങുന്നു” എന്ന് യൂട്യൂബറും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എക്‌സില്‍ പോസ്റ്റ് ചെയ്തു.

സമാനമായ പോസ്റ്റ് അഭിനേതാവായ സിദ്ധാര്‍ഥും പങ്കുവെച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ യഥാര്‍ഥ വിഷയങ്ങളില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക, ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നിന്റെ പേര് അപകീര്‍ത്തിപ്പെടുത്തുക എന്നിവ മാത്രമാണ് സിനിമയുടെ ലക്ഷ്യം. ജെഎന്‍യുവിലെ യാഥാര്‍ഥ്യങ്ങളുമായ് സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നും വാട്‌സാപ്പ് ഫോര്‍വേഡുകളാണ് ഇപ്പോള്‍ സിനിമയായി ഇറങ്ങുന്നതെന്നുമാണ് നെറ്റിസണ്‍സ് പറയുന്നത്. ട്രേഡ് അനലിസ്റ്റുകളായ തരണ്‍ ആദര്‍ശ്, കോമള്‍ നഹ്ത ഉള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ എക്‌സില്‍ സിനിമയെ പിന്തുണച്ചു പോസ്റ്റര്‍ പങ്കുവെച്ചു.”കീഴടക്കാന്‍, വെല്ലുവിളിക്കാന്‍, പ്രചോദിപ്പിക്കാന്‍ ഏപ്രില്‍ 5ന് ജെഎന്‍യു സിനിമ വരുന്നു. ഇത് വെറുമൊരു സിനിമയല്ല മാറ്റത്തിന്റെ തുടക്കമാണ്” എന്നാണ് ഈ ചിത്രത്തിനെ പിന്തുണയ്ക്കുന്നവര്‍ ഷെയര്‍ ചെയ്യുന്നത്. ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്നതിന്റെ മുന്നോടിയായി പുറത്തിറക്കുന്ന പ്രൊപ്പഗാണ്ടാ സിനിമയാണ് ജെഎന്‍യു എന്നും രാജ്യത്തെ ജനത ഈ തന്ത്രത്തില്‍ കുടുങ്ങില്ലെന്നും നിരവധിപ്പേര്‍ പോസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയുന്നത്.

Top