രാജസ്ഥാനിലെ സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കുന്നു

ജയ്പൂര്‍: 85 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാനാണ് തീരുമാനം. 2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത് വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.

ആര്‍.എസ്.എസ്. യൂണിഫോമിന് സമാനമാണ് ഇതെന്നായിരുന്നു ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമായിരുന്നു യൂണിഫോം.

നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതാണെന്നും എന്നാല്‍ കോവിഡ് കാരണങ്ങളാല്‍ നീണ്ടുപോയതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പുതിയ യൂണിഫോമിന്റെ നിറം നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അതേസമയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ യൂണിഫോം സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

Top