സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ സെമി പോരാട്ടം

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ സെമിപോരാട്ടം. ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് മത്സരം നടക്കുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യ, യുവനിരയുമായാണ് സാഫ് കപ്പില്‍ കളിക്കുന്നത്. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യന്‍ ടീമിലുണ്ട്.

ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍, ഇന്ത്യ പതിനെട്ടിലും പാക്കിസ്ഥാന്‍ അഞ്ചിലും ജയിച്ചു. സാഫ് കപ്പ് സെമിയില്‍, ഇതിനു മുന്‍പ് ഇരുടീമും ഏറ്റുമുട്ടിയ 1997ല്‍, ഐ എം വിജയന്റെ ഇരട്ടഗോളില്‍ ആണ് ഇന്ത്യ ജയിച്ചത്. ബ്രസീലിയന്‍ കോച്ച് ജോസ് അന്റോണിയോ പരിശീലിപ്പിക്കുന്ന പാക്കിസ്ഥാന്‍ സാഫ് കപ്പില്‍ ആദ്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് കളിക്കുന്നതെങ്കില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യ എട്ട-ാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

2005നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ സാഫ് കപ്പില്‍ സെമി കളിക്കുന്നത്. ശ്രീലങ്കയെയും മാലദ്വീപിനെയും കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. പാക്കിസ്ഥാനാകട്ടെ ഭൂട്ടാനെയും നേപ്പാളിനെയും തോല്‍പ്പിച്ച പാക്കിസ്ഥാനാകട്ടെ ബംഗ്ലാദേശിനോട് തോറ്റു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചെങ്കിലും വിജയത്തിലും ഇന്ത്യയുടെ പ്രകടനത്തിലും തൃപ്തിയില്ലെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ വ്യക്തമാക്കിയിരുന്നു. 2013ല്‍ കാഠ്മണ്ഡുവിലാണ് ഇന്ത്യയും പാക്കിസ്ഖാനും അവസാനം ഫുട്‌ബോളില്‍ നേര്‍ക്കുനേര്‍ വന്നത്.

Top