കെ.എം ഷാജി അച്ചടക്കമുള്ളയാളെന്ന് സാദിഖലി ശിഹാബ് തങ്ങൾ.

മലപ്പുറം: കെ.എം ഷാജി അച്ചടക്കമുള്ളയാളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കി. അതിനാലാണ് വരാൻ പറഞ്ഞതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാർട്ടി വേദികളിൽ എന്തും തുറന്നു പറയാം. പുറത്ത് പറയുമ്പോൾ സൂക്ഷ്മത പാലിക്കണം. കെ. എം ഷാജിയുമായുള്ള ചർച്ച തൃപ്തികരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. എന്നാല്‍ ചർച്ചക്ക് ശേഷം പാണക്കാട് നിന്നും മടങ്ങിയ കെ.എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഷാജിക്ക് പുറമെ പിഎംഎ സലാമും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും പാണക്കാടെത്തിയിരുന്നു.

മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിൽ നേരത്തെ ഷാജിക്ക് വിമർശനമുണ്ടായിരുന്നു. മസ്‌ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്.

അതെ സമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്. ഞങ്ങളെല്ലാം മുസ്‍ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ.എം ഷാജി വേദിയിലിരിക്കവേ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ തുടർന്ന് സംസാരിച്ച കെ.എം.ഷാജി പ്രസംഗ വിവാദം പരാമർശിച്ചിരുന്നു.

Top