ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സാദിഖലി തങ്ങളോട് വിശദീകരിച്ചു:കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന ധാരണകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീം ലീഗിന്റെ നേതൃയോഗം അവസാനിച്ചു. സ്വാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തീരുമാനങ്ങള്‍ നാളെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് യോഗം ചേര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാളെ നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അന്തിമതീരുമാനം സാദിഖലി തങ്ങള്‍ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് നിര്‍ദേശത്തില്‍ അന്തിമ തീരുമാനം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നാളെ വിശദമായ യോഗം ചേരുമെന്നും ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.

പൊന്നാനിയില്‍ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീര്‍ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന താല്‍പ്പര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തില്‍ ആവശ്യം വീണ്ടും ഉന്നയിക്കും. നിയമസഭാ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ 35 വര്‍ഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളില്‍ നിന്നാണെന്നതാണ് ഇ ടി ചൂണ്ടിക്കാണിക്കുന്നത്. പൊന്നാനിയില്‍ സമുദായ വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്കയാണ് മണ്ഡലം മാറി മത്സരിക്കാന്‍ ഇ ടിയെ പ്രേരിപ്പിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിക്കണമെന്ന് തീരുമാനിച്ചാല്‍ അതിന് വഴങ്ങിക്കൊടുക്കേണ്ടി വരും. മലപ്പുറം വേണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ നിര്‍ബന്ധം പിടിച്ചാല്‍ അതും അവഗണിക്കാന്‍ ലീഗ് നേതൃത്വത്തിന് സാധിക്കില്ല.നിലവിലെ സിറ്റിങ്ങ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം മാറി മത്സരിക്കുന്ന വിഷയത്തിലും രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം നിശ്ചയിച്ചിരിക്കുന്നത്. ഈ വിഷയങ്ങള്‍ നാളെ ചേരുന്ന നേതൃയോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യും. ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഇന്നത്തെ നേതൃയോഗം ചര്‍ച്ച ചെയ്യും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാനുമുള്ള ചര്‍ച്ചകളും മുസ്ലിം ലീഗില്‍ സജീവമാണ്.

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തിയത് നേരത്തെ ചെയ്തിരുന്നു. രണ്ട് ലോക്‌സഭാ സീറ്റില്‍ ഏതെങ്കിലുമോ പുതിയതായി ലഭിക്കാന്‍ ധാരണയായിരിക്കുന്ന രാജ്യസഭ സീറ്റോ നല്‍കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. സിറ്റിങ്ങ് എം പിമാര്‍ മാറുകയാണെങ്കില്‍ കെ എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലോ രാജ്യസഭാ തിരഞ്ഞെടുപ്പിലോ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ യൂത്ത് ലീഗ് നേതൃത്വം മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാതിനിധ്യം വേണമെന്ന് അറിയിച്ചതായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യസഭയോ ലോക്‌സഭയോ എന്നതല്ല പ്രാതിനിധ്യം ആണ് ആവശ്യപ്പെട്ടതെന്നും മുനവറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യത്തില്‍ മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും മുനവറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.മുസ്ലിം ലീഗ് നേതൃയോഗത്തിന് മുന്നോടിയായിട്ടായിരുന്നു യൂത്ത് ലീഗ് നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളെ കണ്ടത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Top