ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് സച്ചിൻ പൈലറ്റ്; കുടുംബാംഗങ്ങളെ കണ്ടു

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കബറിടം സന്ദർശിച്ച് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പള്ളിയിൽ എത്തിയ സച്ചിൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണു മടങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുമായും മക്കളുമായും സംസാരിച്ച സച്ചിൻ, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതും ആയിരുന്നെന്നും പറഞ്ഞു.

‘‘ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമാണ്. അവ പിന്തുടരാൻ എല്ലാവരും ശ്രമിക്കണം. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതുമായിരുന്നു. പൊതുജീവതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും തയാറാകണം. എപ്പോഴും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന നേതാവ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയമാണ്’’– സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

‘‘കാലത്തിനുമുൻപേ സഞ്ചരിച്ച വ്യക്തിയും ജാതിമതഭേദമന്യേ ആളുകളെ ഒരുപോലെ കണ്ട രാഷ്ട്രീയനേതാവുമാണ്. അതുകൊണ്ടാണു വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒഴുകിയെത്തുന്നത്. 53 കൊല്ലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തിയും ബന്ധങ്ങളും മനസിലാക്കാൻ കഴിയും’’– സച്ചിൻ പൈലറ്റ് വിശദീകരിച്ചു.

Top