ദില്ലി : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. അശോക് ഗലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ട് മാറണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി വീണ്ടും പുറത്ത് വന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയാണെന്ന ഗലോട്ടിന്റെ വിവാദ പരാമര്‍ശം സച്ചിന്‍ പൈലറ്റ് ആയുധമാക്കി. ഹൈക്കമാന്‍ഡിനെ പോലും അപമാനിച്ച് നടത്തിയ പ്രസ്താവനയില്‍ ഗലോട്ട് വ്യക്തത വരുത്തണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആക്ഷേപത്തിന് ബലം പകരാന്‍ വസുന്ധരക്കെതിരായ ഒരു അഴിമതി കേസ് പോലും അന്വേഷിക്കാന്‍ ഗലോട്ട് തയ്യാറായില്ലെന്നും സച്ചിന്‍ കുറ്റപ്പെടുത്തി.