ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തികൊണ്ടാണെന്ന് സച്ചിന്‍ പൈലറ്റ്. 2018ല്‍ ലഭിച്ച ഭരണം നിലനിര്‍ത്തുന്നതിന് പ്രവര്‍ത്തകരും നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകായണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.
സച്ചിന്‍ പൈലറ്റ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ പോരാട്ടവും കഠിന പരിശ്രമവുമാണ് 2018ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിത്തന്നുവെന്ന് സച്ചിന്‍ പറഞ്ഞു. തുടര്‍ഭരണം എന്നത് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനത്തിന്റെയും യുവാക്കളുടെയും കര്‍ഷകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ അടുത്തിടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സച്ചിൻ പൈലറ്റും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒരിടവേളയ്ക്ക് ശേഷം ചർച്ചായവുകയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗെഹ്‌ലോട്ടിനെ പരിഗണിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യതകള്‍ തുറന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഗെഹ്‌ലോട്ട് പക്ഷ എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി ഭീഷണി മുഴക്കി. ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഗെഹ്‌ലോട്ടിന് മത്സരത്തിൽ നിന്ന് പിന്മാറിയത്.