സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റും രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ ഓഫീസ് തീരുമാനമെടുത്തില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തി.

അതേസമയം അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന്‍ പക്ഷത്തെ എം.എല്‍.എമാര്‍ തള്ളി. അശോക് ഗഹ്‌ലോത്തിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന്‍ ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top