തെലങ്കാനയില്‍ കിട്ടിയത് രാജകീയ സ്വീകരണം, മുഖ്യമന്ത്രിയോട് പ്രതികരിക്കാനില്ല: സാബു എം ജേക്കബ്

കൊച്ചി: നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. രാജകീയ സ്വീകരണമാണ് തെലങ്കാന സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു. കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപമായി ചിലവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

‘തെലങ്കാനയില്‍ എനിക്ക് ലഭിച്ചത് രാജകീയമായ സ്വീകരണമാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനൊക്കെ ഏറ്റവും കൂടുതല്‍ കടപ്പാട് കുന്നതുനാട് എംഎല്‍എയോടെയാണ്. ഇതോടൊപ്പം ഇതിനായി പ്രവര്‍ത്തിച്ച തൃക്കാക്കര, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, എറണാകുളം എംഎല്‍എമാരും ചാലക്കുടി എംപിയോടും നന്ദിയുണ്ട്. എന്താണ് വ്യവസായസൗഹൃദനയമെന്നും എങ്ങനെ ഒരു വ്യവസായിക്ക് കോടികള്‍ സമ്പാദിക്കാമെന്നും ഇവരാണ് എനിക്ക് മനസിലാക്കി തന്നത്.

തെലങ്കാനയില്‍ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും ഇവിടെ പറഞ്ഞാല്‍ കേരളത്തില്‍ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല. മുഖ്യമന്ത്രിക്ക് എന്റെ മനസിലുള്ള ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ഞാനില്ല. ഞാനൊരു ബിസനസുകാരനാണ് അതിനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് നേരെയുള്ള രാഷ്ട്രീയമായ ആരോപണങ്ങളോട് രാഷ്ട്രീയ വേദിയില്‍ വച്ച് ഞാന്‍ മറുപടി പറയാം. എന്റെ ഈ യാത്ര കേരളത്തിലെ വ്യവസായികള്‍ക്കും മലയാളികള്‍ക്കും ഒരു മാതൃകയാണ്.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നെ വിളിച്ചു സംസാരിച്ചിരുന്നു. കര്‍ണാടകയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചന നടത്തി അദ്ദേഹത്തിന് മറുപടി നല്‍കും. ഇതുകൂടാതെ വേറെ ചില മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എന്നെ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ തുടര്‍ ചര്‍ച്ചകള്‍ ഇനിയുള്ള ദിവസങ്ങളിലുണ്ടാവും.

ഒരു ദിവസം ചര്‍ച്ച നടത്തി പിറ്റേ ദിവസം മടങ്ങി വരാം എന്നാണ് കരുതിയത്. ചര്‍ച്ചകളുടെ തുടര്‍ച്ചയായി അവിടുത്തെ വ്യവസായ മേഖലകളിലും പാര്‍ക്കുകളിലുമൊക്കെ പോയി. അവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ റിംഗ് റോഡുകള്‍, വൈദ്യുതി പദ്ധതികള്‍, ജലസേചന പദ്ധതികള്‍ ഇവയെല്ലാം ഹെലികോപ്ടറിലൂടെ ആകാശ വീക്ഷണം നടത്തി. ഇങ്ങനെയാണ് ഒരു ദിവസത്തേക്ക് ഉദ്ദേശിച്ച ചര്‍ച്ചകള്‍ രണ്ട് ദിവസത്തേക്ക് നടത്തേണ്ടി വന്നത്.

കേരളസര്‍ക്കാരുമായി ഇപ്പോഴും ചര്‍ച്ച നടത്താന്‍ ഒരു വിരോധവുമില്ല. ഒരു യു.ഡി ക്ലര്‍ക്കുമായി പോലും ചര്‍ച്ച നടത്താന്‍ എനിക്ക് മടിയില്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യമേ ഉണ്ടായില്ല എന്നതാണ് സത്യം. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു രൂപ പോലും നിക്ഷേപം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ വ്യവസായങ്ങള്‍ തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തും. എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നിന്നത് ഇവിടെയുള്ള എന്റെ തൊഴിലാളികളെ ഓര്‍ത്താണ്. ഒരു സര്‍ക്കാര്‍ സംവിധാനം രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ നമ്മുക്ക് എന്തു ചെയ്യാനാവും’ സാബു എം ജേക്കബ് പറഞ്ഞു.

 

Top