ന്യൂഡല്‍ഹി: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി നടത്തിയ അധിക്ഷേപ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് യുവനേതാവ് കെ എസ് ശബരിനാഥന്‍. അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണെന്ന് ശബരിനാഥന്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണ്.
പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും. സമൂഹത്തില്‍ ഇത്തരം സങ്കുചിത ചിന്താഗതികള്‍ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉള്‍ക്കൊള്ളണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ശബരിനാഥന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.
കെ എസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളർച്ചയിൽ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോൾ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികൾ, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു.
എന്നാൽ ഇതേ സദസ്സിൽ ശ്രീ അബ്ദുറഹ്മാൻ കല്ലായി നടത്തിയ പ്രസംഗത്തോട് പൂർണ്ണമായും വിയോജിക്കുകയാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും.
സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്താഗതികൾ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉൾക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.
അതേസമയം, വഖഫ് സംരക്ഷണ റാലിയിലായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പ്രസംഗം. സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്ന ആരോപണത്തിനൊപ്പമായിരുന്നു വിവാദപരാമര്‍ശം. ‘മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം എന്നാണ് അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്.
പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെ അബ്ദുറഹിമാന്‍ കല്ലായി ഖേദപ്രകടനം നടത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അബ്ദുറഹിമാന്‍ കല്ലായി വ്യക്തമാക്കിയിരുന്നു.