മടങ്ങി പോവാന്‍ തൃപ്തി ദേശായിയോട് അഭ്യര്‍ത്ഥിച്ച്‌ മന്ത്രി ഇപി ജയരാജന്‍ വിമാനത്താവളത്തില്‍

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒന്നര മണിക്കൂറിലധികമായി അവര്‍ എത്തിയിട്ട്. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ കൊച്ചിയില്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതേസമയം പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ തൃപ്തി ദേശായിയെ അറിയിച്ചു.

ഇതിനിടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തില്‍ നേരിട്ടെത്തി മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. തൃപ്തി ദേശായിക്ക് വ്യക്തിപരമായ സുരക്ഷ പൊലീസ് നല്‍കില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.

Top