അയോധ്യക്ക് പിന്നാലെ ശബരിമലയും . . ‘വിശ്വാസം’ രക്ഷിക്കുമെന്ന് വിശ്വാസികൾ !

യോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് അനുമതി കൊടുത്ത സുപ്രീം കോടതി ഉത്തരവ് ശബരിമലകേസിലും ഇനി നിര്‍ണ്ണായകമാകും.കേവലം ഭൂമി തര്‍ക്കം എന്നതിലുപരി വിശ്വാസസംബന്ധമായ കാര്യമായി വിലയിരുത്തിയാണ് അയോധ്യ കേസില്‍ സുപ്രീംകോടതിയിപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

ശബരിമല വിഷയത്തിലെ പുന:പരിശോധനാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതും വിശ്വസപരമായ കാര്യങ്ങളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ കേസിലും സുപ്രീംകോടതിയുടെ നിര്‍ണായക വിധി പുറത്തുവരും.

യുവതീ പ്രവേശനം പാടില്ല എന്ന നിലപാടാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ വലിയ ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിരവധി ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേട്ടിരുന്നത്.

കേരള സര്‍ക്കാര്‍ എടുത്ത നിലപാടാകട്ടെ കോടതി വിധി എന്തുതന്നെയായാലും അത് നടപ്പാക്കുമെന്നതാണ്. ശബരിമല ദര്‍ശനത്തിനായി മനീതി യുവതീ സംഘം തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതി വിധി ഏറെ നിര്‍ണ്ണായകമാകും.

കഴിഞ്ഞ സീസണില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇത്തവണ ശബരിമലയില്‍ അനുവദിക്കില്ലന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.കോടതി ഉത്തരവിന് അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ട് പോകാനാണ് പൊലീസിന് ആഭ്യന്തര വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

2006 ജൂലൈയില്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്ന ഹര്‍ജിയിലാണ് യുവതീ പ്രവേശനത്തിന് അനുകൂലമായി 13 വര്‍ഷത്തിന്‌ശേഷം കോടതി ഉത്തരവിട്ടിരുന്നത്.ഇപ്പോള്‍ പുന:പരിശോധനാ ഹര്‍ജിയിലൂടെ ഭരണഘടനാ ബഞ്ച് അഞ്ച് വിഷയങ്ങളാണ് പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. അതില്‍ അയ്യപ്പക്ഷേത്രത്തിന് ഒരു മത വിഭാഗമെന്ന സ്വഭാവമുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുന്നുണ്ട്.

ഒരു പതിറ്റാണ്ടിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 1991 ല്‍ കേരള ഹൈക്കോടതിയും ശരിവയ്ക്കുകയുണ്ടായി.ഇതിനെതിരെ ആയിരുന്നു ‘യംഗ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍’ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഭരണഘടനാ പരമായി നില നില്‍ക്കാത്ത നിയന്ത്രണങ്ങള്‍ റദ്ദാക്കും എന്ന കാര്യം കോടതി കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വ്യക്തമാക്കിയിരുന്നതാണ്.

ക്ഷേത്ര പ്രവേശനമാണ് വിഷയമെന്നും സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ വിധി പുന:പരിശോധിക്കേണ്ടതിന്റെ കാരണമായി പരിഗണിക്കേണ്ടതില്ലന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ശബരിമല വിശ്വാസം കോടതി നടപടിക്ക് വിധേയമാക്കേണ്ട കാര്യമല്ലന്നാണ് ബ്രാഹ്മണസഭ വാദിച്ചിരുന്നത്. യുവതീ പ്രവേശനം അനുവദിക്കുന്നത് ഒരു മതത്തിന്റെ ആഭ്യന്തര കാര്യമാണെന്നാണ് അവരുടെ വാദം.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കുന്നതിലെ ആശങ്ക മറ്റ് ഹൈന്ദവ സംഘടനകളും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

മതമെന്ന് പറയുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ദൈവമുണ്ടോയെന്ന് പോലും ആര്‍ക്കും അറിയില്ലന്നും ബ്രാഹ്മണ സഭക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നാഫ് ഡേ ചൂണ്ടികാണിക്കുകയുണ്ടായി.
ദൈവത്തെ പോലെ ഒന്നുമില്ലന്ന് ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

നൈഷ്ഠിക ബ്രഹ്മചാര്യ ഭാവത്തിലുള്ള പ്രതിഷ്ഠ ശബരിമലയില്‍ മാത്രമാണ് ഉള്ളതെന്ന കാര്യത്തില്‍ ഊന്നിയാണ് ഹര്‍ജി ഭാഗം വാദം ഉന്നയിച്ചിരുന്നത്. പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പ്രകടിപ്പിച്ച അഭിപ്രായവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹിന്ദുമതത്തില്‍ ആരാധനകള്‍ പലയിടത്തും വ്യത്യസ്ത രീതിയില്‍ ഉള്ളതാണെന്നാണ് പ്രമുഖ അഭിഭാഷകനായ മനു അഭിഷേക് സിംങ് വി വാദിച്ചിരുന്നത്. മുന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടിയായിരുന്നു ആദ്ദേഹത്തിന്റെ ഈ വാദം.

വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണെന്ന് ‘ദേവാരു’ കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ കാര്യവും സിങ് വി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭരണഘടനാ സദാചാരമെന്നത് ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ കണക്കാക്കിയിട്ടുള്ളതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പ്രതിഷ്ടയുടെ സ്വഭാവം സ്ഥിരതയുള്ളതാണെന്നായിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായ വി.ഗിരി വാദിച്ചിരുന്നത്. തന്ത്രി പ്രതിഷ്ഠയുടെ പിതാവായാണ് കണക്കാക്കപ്പെടുന്നതെന്നും പ്രതിഷ്ഠക്കും അവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. വിശ്വാസത്തിന്റെ കാര്യത്തില്‍ തന്ത്രിയുടെ വാക്ക് അന്തിമമാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തൊട്ടു കൂടായ്മയുമായി ശബരിമല വിഷയത്തിന് യാതൊരു ബന്ധവും ഇല്ലന്ന് ആവര്‍ത്തിച്ചാണ് വി.ഗിരി തന്റെ വാദം അവസാനിപ്പിച്ചിരുന്നത്.

ഈ ചൂടേറിയ വാദങ്ങള്‍ക്കെല്ലാമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിസമാപ്തിയാകാന്‍ പോകുന്നത്.

യുവതീ പ്രവേശന കാര്യത്തില്‍ പുന:പരിശോധനാ ഹര്‍ജിയിലെ വിധി കേരളത്തിനു മാത്രമല്ല, ദക്ഷിണേന്ത്യക്ക് തന്നെ ഇനി നിര്‍ണ്ണായകമായിരിക്കും.അയോധ്യയില്‍ വിശ്വാസത്തിന് പ്രാമുഖ്യം കൊടുത്ത കോടതി ശബരിമലയിലും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഹര്‍ജിക്കാര്‍.

Express View

Top