തൃപ്തി ശബരിമലയില്‍ കയറാന്‍ ശ്രമിച്ചാല്‍ തടയും: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായ് എത്തിയാല്‍ തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികള്‍ വന്നാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയക്കും. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിനായി ഈ മാസം 20ന് ശേഷം എത്തുമെന്നാണ് തൃപ്തി പറഞ്ഞിരിക്കുന്നത്. നാളെ എത്തുമെന്നായിരുന്നു തൃപ്തി നേരത്തെ പറഞ്ഞത്,എന്നാല്‍ പിന്നീട് തീയതി മാറ്റുകയായിരുന്നു.

ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി പറഞ്ഞത്.

തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് തൃപ്തി ദേശായി പറഞ്ഞത്.

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞിരുന്നു.

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

Top