മലകയറാന്‍ വനിതാ സംഘം ; ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷയൊരുക്കി പൊലീസ്

SABARIMALA-POLICE

ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് വനിതാ സംഘമെത്തുന്നതിനെകുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കര്‍. സംഘത്തിന്റെ വരവ് കണക്കിലെടുത്ത് ശബരിമലയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെത്തുമ്പോള്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്നാണ് നടപടി.

മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അമ്പതോളം യുവതികളടങ്ങുന്ന സംഘം ഞായറാഴ്ച കോട്ടയത്തെത്തും. ശനിയാഴ്ച വൈകുന്നേരമാണ് സംഘം തമിഴ്‌നാട്ടില്‍നിന്നും യാത്രതിരിക്കുകയെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി അറിയിച്ചു. വിശ്വാസികളെ വിശ്വസികള്‍ തടയില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്.

സ്ത്രീയ്ക്ക് ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.

Top