യുവതികളെ തിരിച്ചയച്ച പൊലീസ് പറഞ്ഞ വാക്ക് പാലിച്ചില്ല: നവോത്ഥാന കേരളം കൂട്ടായ്മ

sabarimala

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ച പൊലീസ് വാക്ക് പാലിച്ചില്ലെന്ന് നവോത്ഥാന കേരളം കൂട്ടായ്മ. ശബരിമലയില്‍ യുവതികള്‍ക്ക് ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാനെത്തിയത്. പക്ഷെ പൊലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറാന്‍ ശ്രമിക്കുമെന്നും കൂട്ടായ്മയുടെ സംഘാടകനായ ശ്രേയസ് പറഞ്ഞു.

മലകയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനിലയെയും പൊലീസ് മടക്കി അയച്ചിരുന്നു. മണ്ഡലകാലത്തിന്റെ അവസാന ദിവസമായ ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയത്. നിലയ്ക്കലില്‍ എത്തിയ യുവതികളെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും മടക്കി അയച്ചു. ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.

യുവതികളെ തടയാന്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്. ഇതിനാല്‍ തന്നെ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് പറയുന്നു.

Top