യുവതീ പ്രവേശം; നിലപാട് എടുത്തത് കോടതി വിധിയിലെ വസ്തുതകള്‍ പരിശോധിച്ച്: കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത് സുപ്രീം കോടതി വിധിയിലെ വസ്തുതകള്‍ പരിശോധിച്ചാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആ തീരുമാനം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും വിമര്‍ശനങ്ങളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

യുവതീ പ്രവേശനത്തിനെതിരെ നിലപാടെടുത്ത സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തീരുമാനത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ മറുപടി. പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണെന്നായിരുന്നു പുന്നല ശ്രീകുമാര്‍ പറഞ്ഞത്.

യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെന്നുമാണ് പുന്നല ശ്രീകുമാരിന്റെ ആരോപണം.

Top