ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു

കോട്ടയം: ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു. മനിതി സംഘത്തിനു പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ ഇന്ന് തൃശൂരില്‍ എത്തുമെന്നാണ് സൂചന.

മനിതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍കൂടി ശബരിമലയിലേക്ക് തിരിച്ചതായായും വിവരമുണ്ട്. കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയില്‍ എത്തുമെന്ന് മനിതി സംഘം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പമ്പയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുമെന്നാണ് സൂചന. നേരത്തെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു.

പമ്പ എസ്‌ഐ അല്ലാതെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല. പ്രതിഷേധം കനക്കുകയും മനിതി അംഗങ്ങള്‍ നിലപാടിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടു കൂടുതല്‍ സേന ഇവിടെ എത്തുമെന്നാണ് സൂചന.

എന്നാല്‍ മനിതി സംഘത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പൊലീസുമാണെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി അറിയിച്ചു. ഇക്കാര്യം നിരീക്ഷക സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും സമിതി പരിശോധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയാണെന്നും കൂട്ടിച്ചേര്‍ത്തു.

നിരീക്ഷക സമിതി, മനിതി സംഘത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് സമിതി നിലപാട് വ്യക്തമാക്കിയത്. മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നുമാണ് കടകംപള്ളി പറഞ്ഞത്.

ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top