നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു കൊണ്ടു പ്രതിഷേധത്തിനിറങ്ങിയ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ശബരിമല കയറാന്‍ എത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ എറണാകുളം സ്വദേശി രഹന ഫാത്തിമയും ആന്ധ്രാപ്രദേശ് സ്വദേശി കവിതയും, കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയും തിരിച്ചു മടങ്ങി.

ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ ഇവര്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയ സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമലയില്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വിമര്‍ശിച്ചിരുന്നു. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഐജി ശ്രീജിത്തിന് രഹന ഫാത്തിമയെ അറിയില്ലേ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇന്നലെ പത്തനം തിട്ട എസ്പിയോട് രഹന ഫാത്തിമ ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ചിരുന്നു. അവര്‍ക്ക് പൊലീസ് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.

Top