അയ്യപ്പഭക്തരുടെ നെഞ്ചില്‍ ചവിട്ടിയെ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മലകയറൂവെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി : ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വെല്ലുവിളിയുമായി വീണ്ടും രാഹുല്‍ ഈശ്വര്‍. അയ്യപ്പഭക്തരുടെ നെഞ്ചില്‍ ചവിട്ടിമാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മലകയറൂവെന്ന് രാഹുല്‍ അറിയിച്ചു.

ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള്‍ അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബര്‍ 15 മുതല്‍ ശബരിമലയിലുണ്ടാകണം. സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്നും രാഹുല്‍ അവകാശപ്പെട്ടു. നവംബര്‍ 15ന് രാവിലെ 10 മണി മുതല്‍ ഭക്തര്‍ എരുമേലി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെത്തണമെന്നും രാഹുല്‍ പറയുന്നു.

ശബരിമലയിലെ യുവതീപ്രവേശനത്തെ സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി വന്ന ശേഷം പങ്കുവച്ച വീഡിയോയിലാണ് രാഹുലിന്റെ പ്രതികരണം.

ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, യു.പി, പുതുച്ചേരി എന്നിവിടങ്ങളിലെ അയ്യപ്പ ഭക്തരേയും ശബരിമലയില്‍ കാവല്‍ നില്‍ക്കാനെത്തിക്കുമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.

Top