ശബരിമല സ്ത്രീ പ്രവേശന വിഷയം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകും

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്ന് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകും. അഭിഭാഷകരെ അടക്കം ചര്‍ച്ചയ്ക്ക് വിളിച്ച ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സന്നിധാനത്ത് വനിതപൊലീസിനെ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം ശബരിമല വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടു. ശബരിമല വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുവാനാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.

വൈകിട്ട് പൊലീസ് ഉന്നതതല യോഗം ചേരാനിരിക്കെയാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്. ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കുന്നത് സംബന്ധിച്ച കാര്യമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Top