ശബരിമല ദര്‍ശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ദ്ധ സമിതി. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രി പോയന്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൂടി കൊണ്ടു വരണം. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലില്‍ വച്ചായിരിക്കും പരിശോധനയും തീര്‍ത്ഥാടകരുടെ സ്‌ക്രീനിംഗും നടത്തേണ്ടത്. വിദഗ്ദ്ധസമിതി വിപുലമായ ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Top