വിധിയില്‍ അവ്യക്തത; യുവതീപ്രവേശനം വേണ്ട; ദേവസ്വം ബോര്‍ഡിന് നിയമോപദേശം

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനായ എസ് രാജ് മോഹന് നിയമോപദേശം നല്‍കിയത്.

ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും. എന്നാല്‍ അന്തിമ തീരുമാനം വരുന്നതുവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം സ്ത്രീപ്രവേശനം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണക്കുന്ന നിലപാടാണ് എല്‍ഡിഎഫിന് ഇപ്പോഴുമുള്ളത്. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. എന്നാല്‍, ശബരിമല വിധിയിലെ അവ്യക്തതയാണ് യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Top