വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വനിതാ മതില്‍ അനിവാര്യംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന്ത് വര്‍ഗസമരത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പെന്ന് പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്നത്തെ പോലുള്ളവര്‍ നേതൃത്വം കൊടുത്ത ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. നായര്‍ സമുദായത്തിലെ മരുമക്കത്തായം അങ്ങനെ ഇല്ലാതായ ആചാരമാണെന്നും പിണറായി വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് അത്തരം സംഘടനകളില്‍നിന്നുള്ളവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്റെ വിഷയം. കൂടുതല്‍ വിശാലമായാണ് വനിതാ മതില്‍ എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയില്‍ പുരുഷന് തുല്യമായ അവകാശം നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്‌നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top