മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്. കേരള പൊലീസിന്റെ വിര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ദര്‍ശനത്തിനായി വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി 86000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

42000 പേര്‍ കാത്തിരിപ്പ് പട്ടികയിലുമുണ്ട്. ഇന്ന് നട തുറന്നെങ്കിലും നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. നിലയ്ക്കല്‍ ഭക്തരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയവര്‍ക്ക് നിലയ്ക്കലിലെ പരിശോധന കൂടാതെ സന്നിധാനത്തേക്ക് പ്രവേശിക്കാം. അനുവദിച്ചിരിക്കുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്തര്‍ നിലയ്ക്കലെത്തണം. പമ്പയില്‍ കുളിക്കാന്‍ അനുമതി ഇല്ല. കാനന പാത വഴിയുള്ള യാത്രയും നെയ്യഭിഷേകം നടത്തുന്നതിനും വിലക്കുണ്ട്.

സന്നിധാനത്ത് ഭക്തര്‍ക്ക് വിരി വയ്ക്കാന്‍ അനുവാദമില്ല. ഭക്തര്‍ക്കായി പമ്പയില്‍ പ്രത്യേകം ഷവര്‍ ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ 1000 പേരും വാരാന്ത്യങ്ങളില്‍ 2000 പേരും വിശേഷാല്‍ ദിവസങ്ങളില്‍ അയ്യായിരം പേരുമാണ് സന്നിധാനത്തേക്ക് എത്തുക.

Top