ശബരിമല ക്ഷേത്രം;സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉള്‍പ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റേതായി ധനലക്ഷ്മി ബാങ്കില്‍ 41.74 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. ക്ഷേത്ര സ്വത്തിലെ സ്വര്‍ണ്ണം, വെള്ളി, വജ്രം, രത്‌നം, മരതകം എന്നിവയുടെ മൂല്യം സുരക്ഷാപ്രശ്‌നം ഉള്ളതിനാല്‍ വെളിപ്പെടുത്താനാകില്ല. ക്ഷേത്രത്തിന് പൗരാണികമായി ലഭിച്ച വസ്തുക്കള്‍ക്ക് പുറമേ പല കാലയളവുകളില്‍ ലഭിച്ച ഭൂമികള്‍ സംബന്ധിച്ച വിവരവും ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്.

സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും സൂക്ഷിച്ച സ്ഥലമോ കസ്റ്റോഡിയന്റെ വിവരങ്ങളോ തിരക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാമെങ്കിലും, അവയുടെ മൂല്യം വെളിപ്പെടുത്തുന്നതില്‍ എന്ത് സുരക്ഷാപ്രശ്‌നം എന്നതാണ് ഭക്തര്‍ ഉന്നയിക്കുന്ന ചോദ്യം. ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം ശബരിമല ക്ഷേത്രത്തിനോ തിരുവിതാംകൂര്‍ ദേവസ്വത്തിനോ അല്ലെന്നും മറിച്ച് പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ് എന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വരുമാനവും സ്വത്തും ബാങ്ക് നിക്ഷേപവും ഉള്ള തിരുപ്പതി ദേവസ്വം ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 85,000 കോടിയുടെ ആസ്തിയും സ്വര്‍ണ്ണം, വജ്രം, മരതകം, രത്‌നം എന്നിവയുടെ മൂല്യവും വെളിപ്പെടുത്താന്‍ തിരുപ്പതി ദേവസ്വത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി വിവരം സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം മറുപടി നിഷേധിച്ചെങ്കിലും ഹരിദാസന്‍ അപ്പീല്‍ പോയതോടെ വിവരങ്ങള്‍ ലഭ്യമാക്കി.

Top