ശബരിമല; ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് എ.പത്മകുമാര്‍

പത്തനംതിട്ട: യുവതീപ്രവേശനത്തെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വംപ്രസിഡന്റ് എ.പത്മകുമാര്‍. ശുദ്ധിക്രിയ സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്കു ചേരാത്ത നടപടിയെന്നും തന്ത്രി പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി ശബരിമലനട അടച്ച് ശുദ്ധിക്രിയ ചെയ്തത്.

അതേസമയം, തന്ത്രി കണ്ഠര് രാജീവര് നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചിരുന്നു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്നും ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ദര്‍ശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ദേവസ്വം മാന്വല്‍ പ്രകാരം അധികാരം. എന്നാല്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചുള്ള പരിഹാരക്രിയകകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് മാന്വല്‍ പറയുന്നത്.

Top