ശബരിമല വിഷയം: സര്‍ക്കാരും ദേവസ്വംബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ലെന്ന് പന്തളം കൊട്ടാരം

sasikumara-varma

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം. ശബരിമല വിഷയത്തില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കുകയായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ.

എന്നാല്‍, കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു.

വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ചു.വാദങ്ങള്‍ എഴുതി നല്‍കാന്‍ ഒരാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.കുംഭ മാസ പൂജകള്‍ക്ക് നട തുറക്കും മുമ്പ് കേസില്‍ വിധി ഉണ്ടാകില്ല.

ബിന്ദു,കനകദുര്‍ഗ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്വ.ഇന്ദിര ജയ്‌സിംഗാണ് വാദിച്ചത് .ദര്‍ശനം നടത്തിയ യുവതികള്‍ക്ക് വധ ഭീഷണിയുണ്ടെന്നും,ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണ്,ശബരിമല കുടുംബ ക്ഷേത്രമല്ല,പൊതു ക്ഷേത്രമെന്നും അഭിഭാഷക വാദിച്ചു

ദേവസം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് വാദിച്ചത് .സുപ്രീംകോടതി വിധിയെ സംസ്ഥാന സര്‍ക്കാരിനെപ്പോലെ ദേവസ്വം ബോര്‍ഡും അനുകൂലിക്കുന്ന നിലപാടാണ് മുന്നോട്ട് വന്നത്.

ആര്‍ത്തവമില്ലാതെ മനുഷകുലം തന്നെയിയില്ല. എല്ലാവര്‍ക്കും തുല്യത അവകാശം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.ശബരിമല കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകു,തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി വാദം ഉന്നയിച്ച രാകേഷ് ദ്വിവേദി പറഞ്ഞു.

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല.വിധിക്കാധാരം തുല്യതയെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ.ജയദീപ് ഗുപ്തയാണ്
ഹാജരായത്.

എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേട്ടത് യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്പില്‍ എത്തിയില്ലെന്നാണ് എന്‍എസ്എസിന്റെ വാദം. എന്‍എസ്എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിക്കുന്നത്.

തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്എസ് അഭിഭാഷകന്‍ അറിയിച്ചു.

രണ്ടാമതായി പരിഗണിച്ചത് തന്ത്രിയുടെ ഹര്‍ജിയാണ്. പ്രതിഷ്ഠയുടെ ഭാവം പരിഗണിക്കണമെന്നാണ് തന്ത്രി വാദിച്ചിരിക്കുന്നത്. വിഗ്രഹത്തില്‍ തന്ത്രിയ്ക്ക് പ്രത്യേക അധികാരം ഉണ്ടെന്നാണ് അഡ്വ. വി. ഗിരി വ്യക്തമാക്കിയത്.

പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വിയുടെ വാദവും പൂര്‍ത്തിയായി. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്തു വായിക്കണമെന്നാണ് സിംഗ്‌വി വാദിച്ചത്.

നാലാമത് ബ്രാഹ്മണസഭയുടെ വാദമായിരുന്നു. ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖര്‍ നാഫ്‌ഡേയാണ് വാദിച്ചത്.

ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളെന്നാണ് ബ്രാഹ്മണ സഭ വാദിച്ചത്. റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസമാണെന്നും ആചാരങ്ങള്‍ മാറ്റുവാന്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും ബ്രാഹ്മണ സഭ വാദിച്ചു.

ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു.

അഡ്വ. വെങ്കിട്ട രമണി, അഡ്വ. വെങ്കിട്ട രാമന്‍ എന്നിവരുടെ വാദവും പൂര്‍ത്തിയായി. പുന:പരിശോധനാ ഹര്‍ജികളിലാണ് ഇരുവരും ഹാജരായത്. ഒന്‍പതു പേരുടെ വാദമാണ് ഇതുവരെ പൂര്‍ത്തിയായത്.

സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു. ശബരിമല തന്ത്രി, എന്‍.എസ്.എസ്., പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. ഇത്രയധികം പുനഃപരിശോധനാ ഹര്‍ജികള്‍ ഒരു കേസില്‍ വരുന്നതു തന്നെ അത്യപൂര്‍വമാണ്.

നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈലജാ വിജയന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാര്‍, ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

Top