ശബരിമല നട തുറന്നു; കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത മണ്ഡലകാലത്തിന് തുടക്കം

ശബരിമല : മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട തുറന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു.

സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്ത ​ഗോപന്റെ സാന്നിത്യവും ഉണ്ടായിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളിൽ തന്നെ 60000 ത്തോളമാണ്. അവധി ദിവസങ്ങളിൽ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു.

കഴിഞ്ഞ രണ്ട് തീർത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീർത്ഥാടന കാലത്തിനാണ് ശബരിമല സാക്ഷ്യം വഹിക്കാൻ പോകുന്നത്. നട തുറന്ന് അൽപ്പ സമയത്തിന് ശേഷം മാത്രമേ തീർത്ഥാടകരെ അനുവദിക്കുകയുള്ളു.

ഇതിനൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രം കെ ജയരാമൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. കോട്ടയം വൈക്കം ഇണ്ഡൻതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറത്തെ മേൽശാന്തി. മേൽശാന്തിമാർ 18ാം പടി കടന്ന് എത്തി. പതിനെട്ടാം പടിയിൽ വച്ച് നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഇവരെ കൈപിടിച്ച് കയറ്റി. അതിന് ശേഷം കലശാഭിഷേകവും സ്ഥാനാരോഹണവും നടന്നു.

Top