ശബരിമല : ആക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ കേരള ഹൗസിന് കനത്ത സുരക്ഷ

മുംബൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ ആക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈ കേരള ഹൗസിന് നവി മുംബൈ പൊലിസ് സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം കേരള ഹൗസിനു മുന്നില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ കേരള ഹൗസിലേക്ക് വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്.

പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല.

യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

Top