പത്തനംതിട്ട ; ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം സന്തോഷപൂര്‍ണമായിരിക്കുമെന്ന് നിയുക്തമേല്‍ശാന്തി സുധീര്‍ നമ്പൂതിരി. പ്രശ്‌നങ്ങളില്ലാതെ തീര്‍ഥാടനകാലം പൂര്‍ത്തിയാക്കാന്‍ കഴിയണം. തന്റെ നിയോഗം പൂജ മാത്രമാണെന്നും അതിനപ്പുറം അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും നിയുക്തമേല്‍ശാന്തി വ്യക്തമാക്കി.
മുന്‍വര്‍ഷത്തേക്കാള്‍ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.
സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും. ശബരിമല മേൽശാന്തിയായി എ.കെ സുധീർ നമ്പൂതിരിയും ,മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും.
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.