മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് വന്‍ തോതില്‍ തിരക്ക്. . .

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ വന്‍ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പമ്പ വഴി 21,250 തീര്‍ത്ഥാടകരാണ് മല കയറിയത്.

കഴിഞ്ഞ ദിവസം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറില്‍ ശരാശരി 4000 തീര്‍ത്ഥാടകര്‍ പമ്പ വഴി എത്തുന്നുണ്ട്.

അതേസമയം, മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.

മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക.

ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Top