മകരവിളക്കിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍

sabarimala

ശബരിമല: ശബരിമലയില്‍ മകരവിളക്കിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ചിരുന്ന എല്ലാ പോരായ്മകളും പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയെന്നും മകരസംക്രമ പൂജയ്ക്ക് മുന്നോടിയായി ശുദ്ധിക്രിയകളും സന്നിധാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്കാണ് മകര ജ്യോതി തെളിയുന്നത്. മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക.

ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു

Top