ശബരിമല: നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ നിലപാട് ഇങ്ങനെ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മ്മാണം സാധ്യമല്ല. അത്തരത്തില്‍ നിയമനിര്‍മ്മാണത്തെ കുറിച്ച് പറഞ്ഞ് മറ്റുള്ളവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സര്‍ക്കാരിന് എന്നും ഒരു നിലപാട് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. സ്ത്രീകള്‍ മല കയറണമെന്ന കോടതിയുടെ നിലപാടിലും ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. മാത്രമല്ല ശബരിമലയില്‍ വിലക്കുന്നത് സ്ത്രീകളുടെ മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്നും പിണറായി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

Top