ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന്. .

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി വിധി നടപ്പിലാക്കുന്നത് ചതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞനത്തിലെ അല്‍പ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതില്‍ ആചാരലംഘനമോ പരിഹാര ക്രിയകളോ ചെയ്യേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

ശബരിമലയിലെ നട അടച്ചവര്‍ ഉത്തരം പറയേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന വനിതാ മതിലും യുവതികളുടെ ദര്‍ശനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇപ്പോള്‍ സമയം തിരഞ്ഞെടുത്തത് യുവതികളാണെന്നും ഈ ചോദ്യം അവരോട് തന്നെ ചോദിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

Top