ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും എവിടെയെന്നത് അജ്ഞാതം

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവര്‍ എവിടെയെന്നത് ആര്‍ക്കും അറിയില്ല. പുലര്‍ച്ചെ പൊലീസ് സംരക്ഷണത്തില്‍ മല ചവിട്ടിയ ഇരുവരെയും പിന്നീട് പമ്പ വഴി പത്തനംതിട്ടയില്‍ പൊലീസ് എത്തിച്ചിരുന്നു. പിന്നീട് ഇവര്‍ എവിടേയ്ക്ക് പോയെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

സുരക്ഷ കണക്കിലെടുത്ത് ഇരുവരെയും പൊലീസ് തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും വിവരമുണ്ട്. എന്നാല്‍ സ്ഥലത്തെക്കുറിച്ച് ആര്‍ക്കും വിവരമില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Top