ശബരിമല വിഷയം;ബിജെപിയെ വരുതിയില്‍ നിര്‍ത്തി ആര്‍എസ്എസ് തന്ത്രം മെനഞ്ഞുതുടങ്ങി..

surendran

കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ആര്‍ എസ് എസ് നേതൃത്വം നിലപാട് കടുപ്പിക്കുന്നു. കെ സുരേന്ദ്രനോട് ശ്രീധരന്‍പിള്ള സ്വീകരിച്ച സമീപനം ആര്‍എസ്എസ് നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ കിടക്കുന്ന സുരേന്ദ്രന്റെ കാര്യങ്ങളില്‍ ഇനി ബിജെപി നേതാക്കളെ മാറ്റി നിര്‍ത്തി ആര്‍ എസ് എസ് തന്നെ ഇടപെടും.

കൊട്ടാരക്കര ജയിലിന് മുന്നില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നാമജപം നടക്കുകയാണ്. ഒരിയ്ക്കല്‍ ചില ആര്‍ എസ് എസ് നേതാക്കളുടെ കണ്ണിലെ കരടായിരുന്ന കെ സുരേന്ദ്രന്‍ ഇപ്പോള്‍ ആര്‍ എസ് എസിന് പ്രിയപെട്ടവനാണ്. ശ്രീധരന്‍പിള്ള സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചില്ലെങ്കിലും മറ്റ് പല നേതാക്കളും സുരേന്ദ്രനെ സന്ദര്‍ശിച്ചിരുന്നു.

വിവി രാജേഷ്, അഡ്വ.പി സുധീര്‍ എന്നിവര്‍ പൂര്‍ണ്ണമായും കെ സുരേന്ദ്രനൊപ്പമാണ്. ശബരിമല വിഷയത്തില്‍ സുരേന്ദ്രന്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് എന്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ എസ് എസ് സുരേന്ദ്രനൊപ്പം നില്‍ക്കുന്നതിന് എന്‍എസ്എസ് നിലപാടും ഒരു കാരണമാണ്. സുരേന്ദ്രനെ മുന്‍നിര്‍ത്തി യുള്ള തന്ത്രങ്ങളാകും തെരഞ്ഞെടുപ്പിനായി സംഘ നേതൃത്വം ആവിഷ്‌ക്കരിക്കുന്നത്.

mohan bhagawat sreedharan pillai

നിലവില്‍ ആര്‍ എസ് എസ് സ്വീകരിക്കുന്ന നിലപാട് ശ്രീധരന്‍പിള്ളയ്ക്ക് തിരിച്ചടിയാണ്. കെ സുരേന്ദ്രനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും അദ്ദേഹത്തിന് സഹായകരമാവുകയാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ മാത്രമല്ല കേരളത്തിലെ പൊതു സമൂഹത്തിലും സുരേന്ദ്രന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആര്‍ എസ് എസിനെ സംബന്ധിച്ചു ത്തോളം സുരേന്ദ്രന്റെ ജനകീയത സംഘടനാ പരമായി ഉപയോഗിക്കുന്നതിന് ബി ജെ പി സംസ്ഥാന ഘടകത്തിന് കഴിയുന്നില്ലെന്ന് വിമര്‍ശനമുണ്ട്.

നിലവില്‍ ആര്‍ എസ് എസ് സുരേന്ദ്രനെ അനുകൂലിക്കുന്നത് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കും. സര്‍ക്കാരിനെതിരെ സംഘപരിവാര്‍ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. നിലവില്‍ ശബരിമല സംരക്ഷണത്തിനായി ആര്‍ എസ് എസ് കര്‍മ്മ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഇതിന് പുറമേ സര്‍ക്കാരിനെതിരെ ജനകീയ വിഷയങ്ങളിലും പ്രക്ഷോഭം ശക്തമാക്കും ഫലത്തില്‍ സുരേന്ദ്രനെ അവഗണിച്ചവര്‍ക്കും ഒഴിവാക്കി നിര്‍ത്തിയവര്‍ക്കും ആര്‍ എസ് എസിന്റെ നിലപാട് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. സംഘടനയില്‍ ആപത്ഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ അവഗണിക്കപെട്ടിലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ആര്‍ എസ് എസ് ശ്രമം. സുരേന്ദ്രന്‍ വിഷയത്തിലിടപെട്ട് ബി ജെ പി യെ വരുതിയിലാക്കുന്നതിനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top