സുപ്രീംകോടതിയിലേക്ക് ഇല്ല; ഒടുവില്‍ പിഴ അടച്ച് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതി വിധിച്ച പിഴ തുകയായ 25,000 കെട്ടിവച്ച്‌ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്റെ വക്കീലാണ് പിഴത്തുക അടച്ചത്.

ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്.

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പോലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി രൂക്ഷ വിമര്‍ശനങ്ങളോടെ ഡിസംബര്‍ 4നാണ് ഹൈക്കോടതി തള്ളിയത്.

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു.

കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നത്. അതിനെ ഹര്‍ജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു.

Top