ആക്രമണത്തിന് സാധ്യത : സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡി.ജി.പി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസ്. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് സൂചന.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി.

ജില്ലയുടെ കിഴക്കന്‍ മേഖലയായ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ആലുവാ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളിലും പെട്ട 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പറവൂര്‍ വടക്കേക്കരയില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായപ്പോള്‍ ആലാങ്ങാട്ടും ഫറവൂരും സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും അതിക്രമങ്ങള്‍ നടന്നു.

സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരികള്‍ കടകളടച്ചിട്ടു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് കൊച്ചി ബ്രോഡ് വേയിലെത്തി വ്യാപാരികള്‍ക്ക് പിന്തുണയറിയിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി.

Top