ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ തിരക്ക് കുറവ് ; 9 വരിയുള്ള ക്യൂ ഒരു വരിയായ് കുറഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്. മണ്ഡലകാലത്തെ ഏറ്റവും കുറവ് തിരക്കാണ് ഇന്നുള്ളത്. എഴുപതിനായിരം പേര്‍ വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്‌തെങ്കിലും ഇന്നലെ രാത്രി 12 മുതല്‍ ഇന്ന് ഉച്ചക്ക് 12 മണി വരെ ശബരിമലയിലേക്ക് എത്തിയത് 40,000 പേര്‍ മാത്രമാണ്. 9 വരികളിലുള്ള വലിയ നടപ്പന്തലില്‍ ക്യൂ ഉള്ളത് ഒരു വരിയില്‍ മാത്രമാണ്.

സന്നിധാനത്തും പമ്പയിലും പെയ്യുന്ന ചാറ്റല്‍ മഴ തീര്‍ഥാടക പ്രവാഹം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സന്നിധാനത്തും പമ്പയിലും ചെറിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. എരുമേലിയില്‍ നിന്നുള്ള പാതയിലും ചെറിയ തോതില്‍ മഴ പെയ്യുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരിക്കാം തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്നാണ് നിഗമനം. മണ്ഡലപൂജ അടുക്കുന്ന തോടുകൂടി തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം ഒന്നര ലക്ഷം തീര്‍ത്ഥാടകര്‍ കുറവാണ്. ഈ വര്‍ഷം ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു. അരവണ വരുമാനത്തിലും കുറവുണ്ട്. ഈ വര്‍ഷം അരവണയിലൂടെ ലഭിച്ചത് 61.91 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 73.75 കോടിയാണ്. 11 കോടിയുടെ കുറവാണുള്ളത്.

അപ്പം വില്‍പനയിലൂടെ 8.99 കോടിയാണ് 28 ദിവസത്തില്‍ ലഭിച്ചതെങ്കില്‍ 2022ല്‍ ഇത് 9.43കോടി രൂപയായിരുന്നു. 44 ലക്ഷത്തിന്റെ കുറവാണുള്ളത്. ഈ വര്‍ഷത്തെ കാണിക്ക വരുമാനം 41.8 കോടി രൂപയാണെങ്കില്‍ 2022ല്‍ കാണിക്ക വരുമാനം 46.45 കോടി രൂപയാണ്. 4.65 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Top