ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്ന് ഹര്‍ജി

kerala-high-court

കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചു.

ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.

അതേസമയം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സെന്റ് നല്‍കിയ സ്വകാര്യ ബില്ലിന് അനുമതിയില്ല. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നാണ് വിശദീകരണം. ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. നിയമവകുപ്പിന്റെ മറുപടിയ്‌ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.

ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാമെന്ന് ബില്ലില്‍ പറയുന്നു. അങ്ങനെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനിര്‍മാണം ആവശ്യപ്പെട്ട് ബില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നും നിയമവകുപ്പില്‍നിന്നുമായിരുന്നു നിയമ വകുപ്പില്‍നിന്നുള്ള മറുപടി.

Top