അയ്യപ്പഭക്തനായ ശിവദാസിനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

sreedaran

തിരുവനന്തപുരം: അയ്യപ്പഭക്തനായ ശിവദാസിനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്റെ ചിത്രം വച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഇദ്ദേഹത്തെ കാണാതായെന്ന വിവരം പുറത്ത് വന്നതു മുതല്‍ ഈ കേസില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നുവെന്നും ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം അയ്യപ്പ ഭക്തന്റെ മകന്റെ പരാതി പുറത്ത് വന്നു. പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്‍ പരാതിയില്‍ പറയുന്നു. പിതാവിനെ കാണാതായതിനു ശേഷം പമ്പയിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചിരുന്നെന്നും മകന്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പൊലീസിലാണ് മകന്‍ പരാതി നല്‍കിയത്.

അതേസമയം, ശബരിമല ,സത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി നിലയ്ക്കലില്‍ പൊലീസ് ബലപ്രയോഗം ഉണ്ടാകുന്നത് 16നും 17നുമാണ്.

Top