നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ ബസില്‍ നിന്നും സമരക്കാര്‍ ഇറക്കിവിട്ടു

പത്തനംതിട്ട: നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം തുടരുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന പുരുഷന്‍മാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. സരിതയെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നുമാണ് വിവരം.

നേരത്തെ റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനലിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു. മറ്റു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമം നടന്നതായി പൂജ പ്രസന്ന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കുനേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

Top