ശബരിമല വിഷയത്തില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ച് പത്തനംതിട്ട കോടതി

പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം ലഭിച്ചു. രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സുരേന്ദ്രനും മറ്റ് 69 പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം കോടതില്‍ ഹാജരാക്കിയ സുരേന്ദ്രനെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണു സുരേന്ദ്രനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിന്‍ ലാല്‍, വി.സി. അജി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു എന്നാല്‍ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി.

അതേസമയം, സുരേന്ദ്രന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ സാധിക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. ശബരിമല വിഷയത്തിനു പുറമെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കോടതി അറസ്റ്റ് വാറന്റയച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് എത്തിയത്.

Top