ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ജി രാമന്‍ നായര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കെപിസിസി നിര്‍വാഹകസമിതിയംഗം ജി രാമന്‍ നായര്‍. സംസ്ഥാനത്തെ സ്ഥിതി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നും ജി രാമന്‍ നായര്‍ പറഞ്ഞു. ഗാന്ധീയന്‍ രീതിയിലുള്ള സമരരീതിയാണ് നടന്നതെന്നും ജി രാമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധക്കാരായ ആറു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.

സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിവരെയാണ് അറസ്റ്റ് ചെയ്തത്. പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു.

Top