യുവതികള്‍ക്ക് അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി.

പൊലീസുകാര്‍ കാവലുണ്ടായിരുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെയാണ് സന്നിധാനത്തെത്തിയതെന്ന് അറിയില്ലെന്നും ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും നിരീക്ഷക സമിതി അറിയിച്ചു.

അതേസമയം, കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തിരുന്നു. മര്‍ദ്ദനമേറ്റെന്ന് ഭര്‍ത്താവിന്റെ അമ്മ സുമതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെയും കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കനകദുര്‍ഗയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിരുന്നു.

Top