മല കയറിയത് സ്വന്തം ഇഷ്ടപ്രകാരം; സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു

കൊച്ചി: ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണെന്നും ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. ദര്‍ശനത്തിനെത്തിയപ്പോള്‍ പമ്പ മുതല്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു, അയ്യപ്പ ഭക്തരുടെ ഭാഗത്ത് നിന്നും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

പൊലീസ് തങ്ങളെയല്ല, തങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയത് രണ്ടു എസ്പിമാരാണ്. കോട്ടയം എസ്പിയും പത്തനംതിട്ട എസ്പിയും.

അതേസമയം ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ യാതൊരു വിധ ഗൂഢാലോചനയും ഇല്ലെന്നും ഇവര്‍ പറഞ്ഞു. നേരത്തെ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ലെന്നും ബിന്ദു പറഞ്ഞു.

ഡിസംബര്‍ 24 ന് ദര്‍ശനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം എസ്പിയും പത്തനംതിട്ട എസ്പിയും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കാമെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. അതുപ്രകാരമാണ് തങ്ങള്‍ അവര്‍ക്ക് അപേക്ഷിച്ചതും,വിവിധയിടങ്ങളില്‍ മാറി മാറി താമസിച്ചതും.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആംബുലന്‍സിലാണ് പോയതെന്ന ആരോപണം കനകദുര്‍ഗ നിഷേധിച്ചു. തങ്ങള്‍ പമ്പയില്‍ നടന്നാണ് കയറിയതെന്ന് കനകദുര്‍ഗ പറഞ്ഞു. സ്വന്തം താല്‍പര്യപ്രകാരമാണ് ദര്‍ശനത്തിനെത്തിയത്. പൊലീസോ, മന്ത്രിമാരോ, ആരും തന്നെ ഇതിനായി പ്രേരിപ്പിച്ചിട്ടില്ല. ശബരിമല ദര്‍ശനം നടത്തുക എന്നത് വ്യക്തിപരമായ തീരുമാനമായിരുന്നു.നവോത്ഥാനം ശബരിമലയിലേക്ക് എന്ന പേരിലുള്ള കൂട്ടായ്മയുടെ ഭാഗമായാണ് ദര്‍ശനത്തിന് ഒരുങ്ങിയത്.ഭക്തര്‍ക്കൊപ്പമാണ് മല കയറിയത്. ആരും തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചുമില്ല, ഇരുവരും പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു അമ്മിണി ദളിത് സമുദായാംഗമാണ്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗ ബിന്ദു അമ്മിണിയുടേതില്‍ നിന്നും ഭിന്നമായി ആക്ടിവിസ്റ്റ് പശ്ചാത്തലമില്ല.

Top