ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്‍

ak balan

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്‍. യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ അത് ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Top