ശബരിമല സ്ത്രീ പ്രവേശനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചര്‍ച്ച.

ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയ തന്ത്രി കുടുംബവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.ചര്‍ച്ച മുന്‍ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല.

അതേസമയം, സര്‍ക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസിലാകുന്നുണ്ടെന്നു കരുതുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. നാമജപയാത്ര തുടരുമെന്നും ഇന്ന് പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളില്‍ നാമജപയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി ആചാരം ലംഘിക്കരുതെന്നാണ് നിലപാടെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി.

Top