പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് എസ്.എ ബോബ്‌ഡെ

ന്യൂഡല്‍ഹി : പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. സ്ത്രീത്വത്തിന് വളരെ ഉയര്‍ന്ന ബഹുമാനമാണ് സുപ്രീം കോടതി നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ആരാഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഇന്ന് വിശദീകരിച്ചു.

14 വയസുള്ള ബലാത്സംഗ കേസിലെ ഇരയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള മറ്റൊരു ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് കഴിഞ്ഞ ആഴ്ചത്തെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്. മാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിങ് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് ഇന്ന് ഹര്‍ജിക്കാര്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. കെ ബിജു ചൂണ്ടിക്കാട്ടി. എന്നാല്‍ ജുഡീഷ്യറിയുടെ യശസ്സ് അഭിഭാഷകരുടെ കൈകളില്‍ ആണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

 

Top